Malayalam Bloggers

Wednesday, August 22, 2012

കുടുംബ ജീവിതത്തിന്റെ അസന്തുഷ്ടി ( Movie review - Girl with a pearl earring )


ഹോളണ്ടിലെ ഒരു  നനുത്ത,മഞ്ഞു മൂടിയ പ്രഭാതത്തിലൂടെയാണ് ഗ്രീറ്റ് വീട്ടു ജോലി അന്വേഷിച്ചു മാസ്റ്റര്‍ വേര്‍മീരിന്റെ വീട് ലക്ഷ്യമാക്കി നഗരത്തില്‍ എത്തിയത്.നഗരത്തെ കീറി മുറിച്ചു കൊണ്ട് നിരവധി കനാലുകള്‍ ഒഴുകിയിരുന്നു.കോഴികളും അരയന്നങ്ങളും ഉരുളക്കിഴങ്ങ് കച്ചവടക്കാരും നിറഞ്ഞ തെരുവിനെ പകുത്തു, ഗ്രീറ്റ് മാസ്റ്ററുടെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍,അവളെ എതിരേല്‍ക്കുന്നത് കുഴഞ്ഞു മറിഞ്ഞ അടുക്കളയും,കാരം തേച്ചു കഴുകേണ്ട,മുഷിഞ്ഞ് കൂന കൂട്ടിയ തുണികളും ആയിരുന്നു.ടന്നെകെ, മറ്റൊരു പരിചാരിക അവള്‍ക്കു ചെയ്തു തീര്‍ക്കേണ്ട പണികളെ ക്കുറിച്ചുള്ള ഏകദേശ വിവരം നല്‍കി.മുകളില്‍ മാസ്റ്റര്‍ പെയിന്റ് ചെയ്യുന്ന റൂം അതീവ ശ്രദ്ധയോടെ ക്ലീന്‍ ചെയ്യെണ്ടുന്നത് വിശധീകരിച്ച ശേഷം കിടക്കാന്‍ ഒരു  കോണിച്ചുവട്ടില്‍ ഒരു  നുള്ള് സ്ഥലവും അവള്‍ ഗ്രീറ്റ്നു ഗ്രീട്ടിനു കാണിച്ചു കൊടുത്തു.പണികള്‍ തീര്‍ത്ത്‌,രാത്രി ഏറെ വൈകി,തളര്‍ന്ന് ഗ്രീറ്റ് ഉറങ്ങാന്‍ കിടക്കുമ്പോള്‍, മച്ചിന് മുകളില്‍ കാലടികള്‍  ഉലാത്തി ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.മാസ്റ്റര്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല!

പിറ്റേന്ന് ദുരൂഹത നിറഞ്ഞ ആ പെയിന്റിംഗ് റൂം നോക്കി നില്‍ക്കെ കാര്‍ക്കശ്യം വമിപ്പിച്ചു കൊണ്ട് മിസ്ട്രസ്സ്- കാതറീന, വേര്മീരിന്റെ ഭാര്യ - അവളെ കണ്ടു മുട്ടി ആദ്യ കല്‍പ്പന "dont distarb anything " എന്ന രൂപത്തില്‍ അവളെ തേടിയെത്തി.

നീളവും വീതിയും കൂടിയ ജനാല ചില്ലുകള്‍ തുറന്നു വച്ചപ്പോള്‍ പ്രകാശം മുറിയിലേയ്ക്ക് ഇരച്ചു കയറി.പാറി വീണ വെളിച്ചത്തില്‍ റൂം മുഴുവന്‍ അവള്‍ കണ്ടു. ഈസലുകളും,ചായം(Pigment) കുഴയ്ക്കുന്ന പാത്രങ്ങളും,കല്ലും,ബ്രഷുകളും, പെന്‍സിലുകളും നിറഞ്ഞ മേശ.പൂര്‍ത്തിയാകാത്ത ഒരു ചിത്രം ഈസലില്‍. സാകൂതം നോക്കി നില്‍ക്കാതിരിക്കാന്‍ ഗ്രീറ്റിനു കഴിഞ്ഞില്ല.

അടുത്ത പ്രഭാതത്തില്‍ അവള്‍ ചന്തയില്‍ പോയി.ഇറച്ചി "മണംപിടിച്ചു" നോക്കി നല്ലത് അവള്‍ തെരഞ്ഞു വാങ്ങി.ഇറച്ചി വെട്ടുകാരന്റെ മകന്‍ ഗ്രീറ്റുമായി ലോഹ്യം കൂടാന്‍ ശ്രമിച്ചു.തിരകെ വരുമ്പോള്‍, കനാല്‍ക്കരയില്‍, പാപ്പരായ ഒരാളുടെ വീടും സാധനങ്ങളും ജപ്തി നടക്കുന്നത് അവള്‍ പേടിയോടെ കണ്ടു.
വീണ്ടും പെയിന്റിംഗ് മുറിയില്‍.മുറി വൃത്തിയാക്കി കൊണ്ടിരിക്കെ, പെട്ടന്ന് തിരശ്ശീലയ്ക്ക് പുറകില്‍ നിന്നു മാസ്റ്റര്‍ പ്രത്യക്ഷനായി.അല്പ നേരം അവളെ നോക്കി നിന്ന്,ഒന്നും ഉരിയാടാതെ പോവുകയും ചെയ്തു.

മുകളിലെ  മുറിയില്‍ നിന്നു കരച്ചില്‍ കേട്ടു കൊണ്ടിരുന്ന ഒരു  രാത്രി പുലര്‍ന്നത് ഒരു  കുഞ്ഞിക്കരച്ചില്‍ കേട്ടു കൊണ്ടാണ്.മിസ്സ്ട്രസ്സ് ഒരു  കുഞ്ഞിനും കൂടി ജന്മം നല്‍കിയിരിക്കുന്നു.ഭയപ്പെടുത്തുന്ന മുഖവുമായി മാഡം മരിയ- വേര്മീരിന്റെ അമ്മായി അമ്മ - ഗ്രീറ്റിനു മുന്നില്‍ വന്നു. മരിയ ആണ് കുടുംബം ഭരിക്കുന്നത്‌. കടുത്ത ചിട്ടക്കാരി.ചെലവു കൂടുന്നതിന് തട കണ്ടു പിടിക്കാന്‍ വേര്‍മീരിന്റെ ചിത്രങ്ങളുടെ രക്ഷാധികാരി പീറ്റര്‍ വാന്‍ റിയുജ്വെന്‍ പ്രഭുവിനെ വീട്ടില്‍ അത്താഴ വിരുന്നിനു ക്ഷണിക്കാന്‍ ഉള്ള കത്ത് ഗ്രീറ്റ് വശം അവര്‍ കൊടുത്തയയ്ക്കുന്നു.കനാലുകളുടെ കരയിലൂടെ, കാഴ്ചകളില്‍ കണ്ണ് നട്ട് ഗ്രീറ്റ് നടന്നു പോയി.പീറ്റര്‍ വാനിന്റെ മാളിക.ആദ്യ നോട്ടത്തില്‍ തന്നെ പീറ്റര്‍ വാന്‍ അവളുടെ കണ്ണുകളെ പുകഴ്ത്തി,വിഷയ ലംബടത്വം പീറ്ററില്‍ ആര്‍ത്തിയോടെ നിഴലിയ്ക്കുന്നത് ഗ്രീറ്റ് പേടിയോടെ കണ്ടു.

ആര്‍ഭാട പൂര്‍വം ഒരു വലിയ അത്താഴം ഒരുങ്ങുകയാണ്. അടുക്കലപ്പുറത്തെയ്ക്ക് പന്നികളും,കോഴികളും കൊണ്ട് വരപ്പെട്ടു.തീന്‍ മേശയില്‍ വരിയായി അടുക്കി വച്ച സ്വര്‍ണ സ്പൂണുകള്‍ തിളങ്ങി.തീന്‍ മേശ വിഭവങ്ങളാല്‍ നിറഞ്ഞു.പിന്നെ പീറ്റര്‍ പ്രഭുവും അതിഥികളും ആനയിക്കപ്പെട്ടു.അടുക്കളയുടെ ചില്ല് ജാലകത്തിന് പുറകില്‍ നിന്നു ഗ്രീറ്റ് എല്ലാം നോക്കികണ്ടു.നേരത്തെ വരയ്ക്കാന്‍ ഏല്‍പ്പിച്ച ചിത്രം തന്‍റെ മരുമകന്‍ മാസങ്ങള്‍ക്ക് ശേഷം ഇതാ വിജയകരമായി പൂര്‍ത്തിയാക്കി എന്നും,ഉടന്‍ തന്നെ അങ്ങേയ്ക്ക് വേണ്ടി മറ്റൊന്ന് വരയ്ക്കാന്‍ തയാര്‍ ആണ് എന്നും മരിയ പറയുന്നു.ഏതു വിഷയം ആണ് വരയ്ക്കേണ്ടത് എന്ന ചര്‍ച്ച രാത്രി ഏറെ  വൈകിയിട്ടും പുരോഗമിക്കുന്നു. 
മഴ പെയ്ത അടുത്ത പകല്‍!പെയിന്റിംഗ് റൂം വൃത്തിയാക്കുകയാണ് ഗ്രീറ്റ്.ജനാലകളില്‍ വെള്ളം തങ്ങി നിന്നിരുന്നു.ചില്ലുകള്‍ തുറന്നു വച്ചു തുടച്ചാല്‍ മുറിയിലെ  പ്രകാശം വ്യത്യാസപ്പെടും എന്നു ഭയന്ന ഗ്രീറ്റ്,അതിനു അനുവാദം ചോദിക്കാന്‍ മിസ്ട്രസ്സിന്റെ മുറിയിലേയ്ക്ക് വരുന്നു.മേലാല്‍ ഇത്തരം കാര്യങ്ങള്‍ ചോദിച്ചു വന്നെയ്ക്കരുത് എന്നു പറഞ്ഞു കാതറീന കോപിയ്ക്കുന്നു.എന്നാല്‍ പ്രകാശത്തോടും ചിത്രകലയില്‍ അത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഉള്ള അവളുടെ അവബോധം വേര്മീര്‍ മനസ്സിലാക്കുന്നു.പിന്നീടു പെയിന്റിംഗ് റൂമില്‍ വച്ചു അവളെ കണ്ട വേര്മീര്‍, ജനാലയ്ക്കടുത്തു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു;ഒരു  മോഡലിനെ പോലെ.അടുത്ത ചിത്രം ഇതായാലോ എന്നു വേര്മീര്‍ ഉറപ്പിച്ച നിമിഷം.ഒരു കാമറ - തടിച്ച ഒരു   പെട്ടി - അതിലൂടെ നോക്കാന്‍ ഗ്രീറ്റിന് അവസരം കിട്ടുന്നു.അത്യത്ഭുതത്തോടെ അവള്‍ അത് കാണുന്നു.വേര്മീരും ഇടയ്ക്ക് ഒരു  ചിത്രത്തിലെ കളര്‍ പാറ്റെണ്‍ മാറുന്നതിനെക്കുറിച്ചും മറ്റും അവര്‍ സംസാരിക്കാന്‍ തുടങ്ങുന്നു.ചായക്കൂട്ട്‌ ഉണ്ടാക്കുന്നതിനിടയില്‍  വേര്മീര്‍ ഗ്രീറ്റ്നെ കൈകളില്‍ തൊടുന്നു.ഒരു നിശബ്ദ പ്രണയം ഗ്രീറ്റി നോട് വേര്മീരിനു തോന്നുകയായിരുന്നു.അവള്‍ ഞെട്ടി പിന്മാറുന്നു.

മഞ്ഞു പെയ്യുന്ന ഒരു പ്രഭാതത്തില്‍ ഗ്രീറ്റ് ചായക്കൂട്ട്‌ പൊടി വാങ്ങാന്‍ പോകുന്നു. കോര്നെളിയ(വേര്മീരിന്റെ മകള്‍)-അവള്‍ക്കു ഗ്രീട്ടിനെ ഒട്ടും ഇഷ്ടമല്ല - താന്‍ മുടിയില്‍ ചൂടുന്ന കോണ്‍ ഷെല്‍ എടുത്തത് ഗ്രീറ്റ് ആണ് എന്നു പറഞ്ഞു ഗ്രീറ്റിനെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ഒരു  നാടകം കളിയ്ക്കുന്നു.തന്നെ രക്ഷിക്കാന്‍ ഗ്രീറ്റ് വേര്മീരിനോട് ആവശ്യപ്പെടുന്നു.വേര്മീര്‍ ഇടപെടുകയും,അത്  ഒളിപ്പിച്ചത് കോര്നെലിയ ആണ് എന്നു കണ്ടു പിടിക്കുകയും,മാഡം മരിയ കോര്നെളിയയെ ചൂരല്‍ കൊണ്ട് ധാരാളം അടിയ്ക്കുകയും ചെയ്യുന്നു.കാതറീന ഗ്രീറ്റിനെ ശപിയ്ക്കുന്നു.

പീറ്റര്‍ വാന്‍  വീണ്ടും വിരുന്നിനു വരുന്നു. ഭക്ഷണ മേശയ്ക്കരികെ എല്ലാവരും കൂടിയിരുന്നു അടുത്ത പെയിന്റിംഗ് ഏതാവണം എന്നു ചിന്തിക്കുന്നു.മേശയ്ക്കരുകില്‍ വന്ന് ആഹാരം വിളമ്പിയിരുന്നു ഗ്രീറ്റിനെ വാന്‍ കയറിപ്പിടിച്ചു മടിയില്‍ ഇരുത്തുന്നു. ഇവളുടെ ചിത്രം ആണ് എനിയ്ക്ക് അടുത്ത ചിത്രം ആയി വേണ്ടത് എന്നു അറിയിക്കുന്നു.എല്ലാവരുംഞെട്ടുന്നു. മാഡം മരിയ സ്ഥലകാല ബോധം വീണ്ടെടുത്ത് സമ്മതം മൂളുന്നു.ഗ്രീറ്റിന് മോഡല്‍ ആയി പോസ് ചെയ്യാന്‍ അനുവാദം ലഭിയ്ക്കുന്നു.ഇതിനിടെ മിസ്ട്രസ്സിന്റെ മുറിയില്‍ തീന്‍ മേശ ഒരുക്കുന്ന സമയം ആണ് "പേള്‍ ഇയര്‍ റിംഗ്"സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.അത് കാതരീനയുടെ ശേഖരത്തിലെ ആയിരുന്നു.മിസ്ട്രസ്സ് തന്നെ അണിയിക്കാന്‍ ആയി വേര്‍മീറിനെ കാണിക്കുന്നു.വേര്മീര്‍ ആകട്ടെ യാന്ത്രികമായി അത് ചെയ്യുന്നു എങ്കിലും ചിത്രം വരയ്ക്കുമ്പോള്‍ അത് ഏറ്റവും യോജിയ്ക്കുക ഗ്രീറ്റിന് ആയിരിയ്ക്കും എന്നും അവള്‍ അത് അണിഞ്ഞാല്‍ എങ്ങനെ ഇരിക്കും എന്നു ചിന്തിക്കുകയായിരുന്നു .

ചിത്ര രചനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഒന്നാമത്തെ ഫ്രെയിം.അത് ഒരു  കറുത്ത പാശ്ചാത്തലത്തില്‍,തലയില്‍ വെളുത്ത ഒരു  തുണി വാലിട്ടു കെട്ടി മുന്നിലൂടെ ഒരു  നീല വെയില്‍ തെറുത്തു കെട്ടിയ ഗ്രീറ്റ് ചിത്രത്തിനായി മോഡല്‍ ചെയ്യുന്നത് കാണിക്കുന്നു.ചുണ്ടുകള്‍ ഒന്നുകൂടെ നനച്ചു പോസ് ചെയ്യാന്‍ വേര്മീര്‍ ആവശ്യപ്പെടുന്നു.  മാസ്റര്‍ അവള്‍ക്കു ഇയര്‍ റിംഗ് കൊടുക്കുന്നു.ഒളിച്ചു നിന്നു അത് കാണുന്ന കോര്നെലിയ അമ്മയെ വിവരമറിയിക്കുന്നു.മാഡം മരിയയും,മിസ്ട്രസ്സ് കാതരീനയും മുറിയിലേയ്ക്ക് ഇരച്ചു വരുന്നു.കാതറീന, ഗ്രീറ്റ് തന്റെ കുടുംബം നശിപ്പിച്ചു എന്നു പറഞ്ഞ്,അവളോട്‌ തന്‍റെ വീട് വിട്ട് ഇറങ്ങി പോകാനും പറയുന്നു.നിശബ്ദമായി നിന്ന വേര്മീരും മാഡവും അതിനു സമ്മതം ഇല്ല എന്ന് അറിയിക്കുന്നു. കാതറീന ഒരു ഉന്മാദത്തിന്റെ അവസ്ഥയില്‍ എത്തുന്നു.ഈസലില്‍ തുണി കൊണ്ട് മറച്ചു വച്ച ചിത്രം തന്നെ കാണിക്കാന്‍ ആവശ്യപ്പെടുന്നു.നിനക്ക് ഇതിനെക്കുറിച്ച്‌ ഒന്നും അറിയില്ല എന്നു പറഞ്ഞു വേര്മീര്‍ നിരാകരിക്കുന്നു.കാതറീന ചിത്രം വലിച്ചു കീറാന്‍ നോക്കുന്നു.മുഖം ചുവപ്പിച്ചു, ഭീകരമായ ഒരു ആര്‍ത്തനാദത്തോടെയുള്ള കാതരീനയുടെ ഒരു അഭിനയ മുഹൂര്‍ത്തം നാം കാണുന്നു.  

ഒരു ദിവസം,അടുക്കള പ്പുറത്തു വച്ചു ഗ്രീറ്റിനെ ബലാല്‍ക്കാരം ചെയ്യാന്‍ വാന്‍ പീറ്റര്‍ ശ്രമിക്കുന്നു.കുതറി മാറുന്ന ഗ്രീറ്റിനോട് പുറത്തു പറഞ്ഞാല്‍ ജോലി നഷ്ട്ടപ്പെടും എന്നു പറഞ്ഞു ഭീഷണി പ്പെടുത്തുന്നു അയാള്‍.പിറ്റേന്ന് മാഡം മരിയ തന്നെ അവള്‍ക്കു ഇയര്‍ റിംഗ് കൊണ്ട് കൊടുക്കുന്നു.ചിത്രം പൂര്‍ത്തിയാക്കാന്‍ ചെല്ലാന്‍ ആവശ്യപ്പെടുന്നു.മുറിയില്‍ വച്ചു, തന്റെ കാത് കുത്തിയിട്ടില്ലാത്ത കഥ വെമീര്‍ അവളില്‍ നിന്നു അറിയുന്നു. വെമീര്‍ തന്നെ അവളുടെ ഒറ്റ കാത് കുത്തുന്നു.വേദന കൊണ്ട് ഒഴുകിയിറങ്ങിയ കണ്ണു നീര്‍ അവളുടെ ചുണ്ടോടു ചേര്‍ത്ത് വിരല്‍ കൊണ്ട് വേര്മീര്‍ തുടയ്ക്കുന്നു.തുടര്‍ന്ന് ചിത്രം ജനിക്കുന്നു.കറുത്ത പശ്ചാത്തലത്തില്‍, കഴുത്ത് അല്‍പ്പം തിരച്ചു നോക്കി നില്‍ക്കുന്ന സുന്ദരിയായ ഒരു  മൈഡ് - അതായിരുന്നു പിറവി കൊണ്ട, പില്‍ക്കാലത്ത് വിഖ്യാതമായ ആ ചിത്രം.ചിത്രം പൂര്‍ത്തിയായതോടെ,മാഡം മരിയ അവളെ ജോലിയില്‍ നിന്നു പിരിച്ചു വിടുന്നു.വേറെ ജീവിത മാര്‍ഗം ഇല്ലാത്ത ഗ്രീറ്റ്,നേരത്തെ പീറ്റര്‍ വാന്‍ വച്ച് നീട്ടിയ ക്ഷണം സ്വീകരിച്ചു - പീറ്റര്‍ വാനിന്റെ ഉദ്ദേശം അറിയാമായിരുന്നിട്ടും, വേറെ മാര്‍ഗമില്ലാതെ - അയാളുടെ വീട്ടു വേലക്കാരിയാകാന്‍ നിര്‍ബന്ധിതയാകുന്നു. പീറ്റര്‍ വാന്‍ തന്‍റെ  മുറിയില്‍ വേര്മീര്‍ വരച്ചു നല്‍കിയ അവളുടെ ചിത്രത്തിലേയ്ക്കു സാകൂതം നോക്കിയിരിക്കുന്നു.അടുക്കളപ്പുറത്തു ഗ്രീറ്റിനു അരക്ക് കൊണ്ട് ഒട്ടിച്ച ഒരു  പാര്‍സല്‍ ലഭിക്കുന്നു.തുറന്നു നോക്കിയ അവളെ എന്ന പോലെ നമ്മെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,തുണിയില്‍ പൊതിഞ്ഞ രണ്ടു പേള്‍  ഇയര്‍ രിങ്ങുകളിലെയ്ക്ക് ക്യാമറയുടെ ഫോക്കസ് വരുന്നു.ചിത്രം അവസാനിക്കുന്നു.


പതിനേഴാം നൂറ്റാണ്ടിലെ  ഹോളണ്ട്‌ എന്നും ചിത്രകലയുടെ ആസ്ഥാനം ആയിരുന്നു.രേമ്ബ്രാന്റിനെപ്പോലുള്ളവര്‍(Rembrandt Harmenszoon van Rijn), പീറ്റര്‍ പോള്‍ രൂബന്സിനെപ്പോലുള്ളവര്‍(Sir Peter Paul Rubens) അരങ്ങത്തു ആടിയ കാലം.വേര്മീര്‍ (Johan Vermeer )ആ ഒരു കാലഘട്ടത്തിന്റെ കലാകാരന്‍ ആയിരുന്നു.ദൈനം ദിന ജീവിത കഥകള്‍ ആയിരുന്നു വേര്മീര്‍ പകര്‍ത്തിയിരുന്നത്.(Genre painting).അത് ഡച്ച് ചിത്രകലയുടെ സുവര്‍ണ കാലഘട്ടം കൂടിയായിരുന്നു.ജീവിച്ചിരുന്ന സമയം അധികം അറിയപ്പെട്ടില്ല എങ്കിലും ഇന്ന് വേര്മീരിന്റെതായി മുപ്പത്തി ആറു രചനകള്‍ ലോകപ്രശസ്തമായി ഉണ്ട്.മ്യൂസിക്‌ ലെസ്സന്‍,ഗേള്‍ വിത്ത്‌ വൈന്‍ ഗ്ലാസ്‌,മില്‍ക്ക് മൈട്,അസ്ട്രോണമര്‍ എങ്ങനെ ഒരുപാട് ചിത്രങ്ങള്‍.ഇവയില്‍, 1665ല്‍ വരച്ച ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍ റിംഗ് ആണ് വേര്മീരിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് പറയാം.ഓയില്‍ കാന്‍വാസില്‍ വരച്ച ഈ ചിത്രം ഇന്ന് മൌരിഷ്യസിലെ റോയല്‍ പിക്ചര്‍ ഗാലറി അലങ്കരിക്കുന്നു.കൂടുതല്‍ ചിത്രങ്ങളും തന്‍റെ രക്ഷാധികാരി(patron) ആയ പീറ്റര്‍ വാനിനു(Pieter van Ruijven) വേണ്ടി ആണ് വേര്മീര്‍ വരച്ചത്.യഥാര്‍ത്ഥത്തില്‍ പ്ലേഗും, യുദ്ധവും പടര്‍ന്നു പിടിച്ച സമയം.താന്‍ അംഗമായ ഗില്‍ഡ്‌ ഓഫ് സൈന്റ് ലൂക്ക് ന് (Guild of Saint Luke) വേണ്ട വരിപ്പണം പോലും അടയ്ക്കാന്‍ വേര്മീര്‍ ബുദ്ധിമുട്ടിയിരുന്നു.കൂടാതെ 1653 ലെ കരിമരുന്നു ശാല ടെള്‍ഫ്റ്റ്‌ സ്ഫോടനം (Delft Thunderclap) ഹോളണ്ടിനെ പിടിച്ചു കുലുക്കിയ സമയം മുതല്ക്കാവണം,കുറച്ചു പണം തുടക്കത്തില്‍ കൈ വായ്പ കൊടുത്ത് തനിയ്ക്കായി ചിത്രങ്ങള്‍ വരച്ചു നല്‍കാന്‍ പീറ്റര്‍ വാന്‍ വേര്മീറിനെ പ്രേരിപ്പിച്ചത്.പില്‍കാലത്ത്, മാഡം മരിയ അത് ചൂഷണം ചെയ്യുകയായിരുന്നു, ചിത്രം സൂചിപ്പിക്കുന്നത് പോലെ! 

ഒരുപാട് ജീവിതം മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് എത്രത്തോളം കലുഷിതം ആവുന്നു എന്നുള്ള ഒരുപാടു ചിന്തകള്‍ ഈ ചിത്രം സമ്മാനിക്കുന്നു.തന്റെ ഗാര്‍ഹിക ജീവിതം മടുപ്പുനിറഞ്ഞ ഒരു  അവസ്ഥയിലൂടെയാണ്‌  വേര്മീര്‍ തള്ളി നീക്കിയത് എന്നും,പ്രജനനം ഒഴികെ ഭാര്യ കാതനീനയുമായി വേര്മീര്‍ ഒരു മാനസിക അടുപ്പവും ഉണ്ടാക്കിയിരുന്നില്ല എന്നും,അമ്മായിയമ്മ മാഡം മറിയയുടെ ചൊല്‍പ്പടിയില്‍ നിന്നു മാറി, കുടുംബത്തില്‍ വര്‍മീരിനു ഒരു അധികാരവും ഉണ്ടായിരുന്നില്ല എന്നും സിനിമ കാണിക്കുന്നു.സ്വതവേ അധികം സമാരിക്കുന്ന പ്രകൃതം ആയിരുന്നില്ല വര്മീരിനു. പല ചിത്രകാരന്മാരും കാണിച്ചിരുന്ന ഒരു അന്തര്‍മുഖത്വം വേര്മീരും കാണിച്ചിരുന്നു.മാഡം മരിയയ്ക്കാവട്ടെ  സാമ്പത്തിക ലാഭത്തിനു രക്ഷാധികാരികള്‍ക്കു സമ്മാനിക്കാന്‍ ചിത്രങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ ഉള്ള കേവലം ഒരു ഉപകരണം മാത്രമായിരുന്നു വേര്‍ മീര്‍.അയാളിലെ ചിത്രകാരന്റെ മാനസിക വ്യാപാരങ്ങള്‍ മറിയയ്ക്ക് വിഷയമായിരുന്നില്ല.ചിത്രകലയേക്കുറിച്ചും പ്രകാശ വ്യതിയാനങ്ങലെക്കുറിച്ചും അറിവുള്ളവളും,ചിത്രകലയെ സ്നേഹിച്ചിരുന്നവളും ആയ ഗ്രീറ്റ് വീട്ടു ജോലിക്കാരിയായി വന്നത് വേരെമീറിനെ സന്തോഷിപ്പിക്കുന്നു. ജന്മിത്വത്തിന്റെ ഭീകര  മുഖങ്ങള്‍ ഈ ചിത്രം കാണിച്ചു തരുന്നു.പീറ്റര്‍ വാന്‍ കാണിക്കുന്ന മുഷ്ക്,പാപ്പരായവരെ കുടിയൊഴിപ്പിക്കുന്ന സീന്‍ എന്നിവ ഉദാഹരണം.  ഗാര്‍ഹിക ജീവിത സുഖങ്ങള്‍  ഇല്ലാതെ കടന്നു പോയ വേര്മീരിന്റെയും,സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ പറ്റാതെ,അവശയായി,തന്നെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച പ്രഭുവിന്റെ അടുത്തേയ്ക്ക് തന്നെ പോകുന്ന - തന്‍റെ  മാതാപിതാക്കള്‍ക്ക് വേണ്ടി; അവര്‍ക്ക് ഉപജീവനം ഗ്രീറ്റിനു കിട്ടുന്ന ശമ്പളം ആയിരുന്നു - ഗ്രീറ്റ്.തന്നെ സ്നേഹിച്ച ചെറുപ്പക്കാരന് അവള്‍ തന്നെത്തന്നെ ഒരിക്കല്‍ സമര്‍പ്പിച്ചു എനികിലും,അവന്‍റെ കൂടെ ഒരു സ്വസ്ഥ ജീവിതം അവള്‍ ആഗ്രഹിച്ചാല്‍ കൂടി സാധ്യമാകുമായിരുന്നില്ല എന്ന തിരിച്ചറിവ് ഗ്രീറ്റിന് ഉണ്ടായിരുന്നു. 

ചിത്രത്തിലെ പല ഫ്രെയിമുകളിലും ഇന്ന് വിശ്വവിഖ്യാതമായ പല എണ്ണച്ഛയാ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.പീറ്റര്‍ പോള്‍ രൂബെന്സിന്റെ സൈമണ്‍ ആന്‍ഡ്‌ പെറോ (Cimon and Pero)ഒരു ഉദാഹരണം.

വല്ലാത്ത ഒരു വ്യസനം കാഴ്ചക്കാരന്റെ മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.ഒരു ഓയില്‍ പെയിന്റിംഗ് വരയ്ക്കുന്നത് പ്രമേയം ആയ ഒരു സിനിമ, ജീവിതം സാധാരണക്കാര്‍ക്ക് എത്രത്തോളം പരിതാപകാരം ആയിരുന്നും,അതെ സമയം പ്രഭു കുടുംബങ്ങളില്‍ അത് എത്ര ആര്‍ഭാട പൂര്‍ണം ആയിരുന്നു എന്നും, എന്നും,കലാകാരന്മാരുടെ ജീവിതം കല എന്നതിനപ്പുറം വ്യാപിക്കാതെ,എത്ര ദുരൂഹതയും വ്യസനവും നിറഞ്ഞതായിരുന്നു എന്നും ഒരേ സമയം ചിത്രം വരച്ചിടുന്നു 
ടോള്‍ സ്റോയി കഥയുടെ തലക്കെട്ട്‌ കടമെടുത്താല്‍ "കുടുംബ ജീവിതത്തിന്റെ സന്തുഷ്ടി" ഇല്ലാതെ ചിത്രകലയ്ക്ക് വേണ്ടി തന്‍റെ ജീവിതം ഹോമിക്കുകയായിരുന്ന വെമീരും, അന്നന്നത്തെ അപ്പത്തിനു വേണ്ടിയും, മാതാപിതാക്കളെ  സംരക്ഷിക്കാന്‍ വേണ്ടിയും തന്റെ ജീവിതം അര്‍പ്പിച്ച ഗ്രീറ്റും വൈരുധ്യം നിറഞ്ഞ കുടുംബ ജീവിതങ്ങള്‍ ആയ നാണയങ്ങളുടെ ഇരു പുറത്തും ആലേഖനം  ചെയ്യപ്പെട്ടവരാണ്.

2003 ല്‍ പുറത്തിറങ്ങിയ ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍ റിംഗ് എന്ന ഈ ചിത്രം, സംവിധായകന്‍ എന്ന നിലയില്‍ പീറ്റര്‍ വെബ്ബരിന്റെ വിജയം ആണ് എന്നു പറയാം.മുത്തു കമ്മല്‍ അണിഞ്ഞ പെണ്‍കുട്ടിയായി സ്കാര്ലട്റ്റ് ജോന്സന്റെ വശ്യ സൌന്ദര്യം ഉപയോഗിക്കുന്നതില്‍ വെബ്ബരും,പതിഞ്ഞ, ആഴത്തില്‍ ഉള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു സ്കാര്ലട്ടും ചിത്രത്തോട് തങ്ങളുടെ കടപ്പാട് വയ്ക്തമാക്കിയിരിക്കുന്നു. മാഡം മരിയ,പീറ്റര്‍ വാന്‍,കാതറീന,കോര്നെളിയ,തന്നെക്കി എന്നിവരും തങ്ങളുടെ ഭാഗം അതി സുന്ദരം ആയി അഭിനയിച്ചിരിക്കുന്നു.

http://www.youtube.com/watch?v=Z-MuoYMY8rA&feature=related
Dim lights
Director: Peter Webber
Writer: Tracy Chevalier (novel)
Cast
Colin Firth                    - Johannes Vermeer
Scarlett Johansson           - Griet
Tom Wilkinson              - Pieter Van Ruijven
Judy Parfitt           - Maria Thins
Essie Davis           - Catharina Bolnes Vermeer
Joanna Scanlan           - Tanneke
Alakina Mann           - Cornelia Vermeer

No comments: